#religion
കത്തോലിക്കാ സഭയിലെ സന്യാസം.
“Criticisms are to be expected.
I follow somebody called Jesus and he had a lot of that.”
– ഇങ്ങനെ പറയുന്ന ഒരു കന്യാസ്ത്രി യൂറോപ്പിലുണ്ട്, തെരേസ ഫൊർക്കാദെസ്. സാമൂഹ്യപ്രവർത്തക, വൈദ്യശാസ്ത്രരംഗത്തെ നീതിയുടെ വക്താവ്, സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞ, കത്തലോണിയൻ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമുഖം എന്നീ നിലകളിൽ പ്രശസ്തയായവൾ.
അവൾ ഭാരതീയസഭയിൽ ഒരു സന്യാസിനിയാകാത്തത് അവളുടെ ഭാഗ്യം. നിരന്തരം ‘ഏറാൻ’ മൂളുന്ന സന്യാസം സന്യാസമാണോ എന്ന് തന്നെ പരിശോധിക്കേണ്ടതുണ്ട്.
സ്ഥാപനവത്കൃത സഭയുടെ ശുശ്രൂഷകൾക്ക് നിങ്ങളെ ആവശ്യമില്ല എന്ന് പറഞ്ഞാൽ പിന്നെ ഉടൻ സ്ഥലം കാലിയാക്കിക്കൊള്ളണം. കാരണം അത് സന്യാസത്തിന്റെ പ്രഥമധർമ്മമല്ല. സഭാസേവനത്തിന് ഇങ്ങോട്ട് ആവശ്യപ്പെടാത്തിടത്തോളം ഒരു സന്യാസിയും സന്യാസിനിയും അങ്ങോട്ട് ഇടിച്ചുകയറേണ്ടതില്ല. നമ്മൾ കണ്ടു ശീലിച്ച സഭ സ്ഥാപനത്തിനുള്ളിലാണ്. അതിന്റെ അഡ്മിനിസ്ട്രേഷൻ നോക്കാൻ അവിടെ ആളുണ്ടെങ്കിൽ പിന്നെ മറ്റൊരാൾ എന്തിന് ഇടിച്ചുകയറണം!
നമ്മൾ കണ്ടുശീലിക്കാത്ത ഒരു സഭയുണ്ട്- തെരുവിൽ, ഗ്രാമങ്ങളിൽ, നഗരങ്ങളുടെ അരികുകളിൽ, ജെയിലിൽ, വൃദ്ധസദനങ്ങളിൽ, മാനസികരോഗ കേന്ദ്രങ്ങളിൽ…. ജാതിയും മതവുമില്ലാത്ത നിന്ദിതന്റേയും പീഡിതന്റേയും സഭ. അവിടെ ഇനിയും വിളവധികം വേലക്കാർ ചുരുക്കം. മതേതര ലോകത്തേയ്ക്കുള്ള ക്രിസ്തീയ സുവിശേഷത്തിന്റെ പൊട്ടിപ്പുറപ്പെടൽ, അതാണ് ലോകം കാത്തിരിക്കുന്നത്. അവിടെയാണ് സന്യാസി- സന്യാസിനികൾ ചുക്കാൻ പിടിക്കേണ്ടത്.
-Jijo Kurian (2018).
Posted inUncategorized