#ഓർമ്മ
#religion
മാർ ജെയിംസ് കാളാശ്ശേരി .
സീറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന മാർ ജെയിംസ് കാളാശേരിയുടെ ( 1922- 1949)
ചരമവാർഷികദിനമാണ് ഒക്ടോബർ 28.
തിരുവിതാംകൂറിൻ്റെ ഏതാണ്ട് മുഴുവൻ ഭാഗവും ( ഇന്നത്തെ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം, കന്യാകുമാരി ജില്ലകൾ) പടന്നുകിടന്നിരുന്ന രൂപതയുടെ മെത്രാൻ മാർ തോമസ് കുര്യാളശ്ശേരി റോമിൽ വെച്ച് അപ്രതീക്ഷിതമായി നിര്യാതനായി. തുടർന്ന് വെറും 35 വയസിൽ മെത്രാനായി കാളാശേരി നീണ്ട 22 വര്ഷം, മരണം വരെ ആ സ്ഥാനത്ത് തുടർന്നു.
ദിവാൻ സർ സി പി യുടെ ഏകാധിപത്യ ഭരണത്തിനെതിരെ നടന്ന സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിൻ്റെ നട്ടെല്ല് സുറിയാനി ക്രിസ്ത്യാനികളായിരുന്നു.തിരുവിതാംകൂറിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിയിരുന്നത് ആ സമുദായമാണ്. അവർക്ക് കടിഞ്ഞാടിനായി സി പി ഒരു വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു.
ശക്തമായി പ്രതികരിച്ച ബിഷപ്പ് കാളാശേരി 1945 ഓഗസ്റ്റ് 15നു പുറപ്പെടുവിച്ച ഇടയലേഖനം ഡിവാൻ്റെ കടുത്ത അപ്രീതിക്കു പാത്രമായി. ഇടയലേഖനം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ബിഷപ്പിനെ ജെയിലിൽ അടക്കും എന്നായിരുന്നു ദിവാൻ്റെ ഭീഷണി. ഇടയലേഖനം പിൻവലിക്കാൻ കാരണം കാണുന്നില്ല എന്നായിരുന്നു ബിഷപ്പിൻ്റെ മറുപടി. ദിവാന് മുട്ടു മടക്കേണ്ടി വന്നു.
മലങ്കര സഭയിലെ ബാവാ മെത്രാൻ കക്ഷി കളുടെ വഴക്ക് മൂത്തപ്പോൾ മാർ ഇവാനിയോസിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം കത്തോലിക്കാ സഭയിൽ ചേരാൻ തീരുമാനിച്ചു. പക്ഷേ അവരെ സ്വീകരിക്കാൻ ബിഷപ്പ് കാളാശേരി തയാറായില്ല. കാളാശ്ശേരിയുടെ തന്നെ മെത്രാഭിഷേകത്തിന് കാർമ്മികത്വം വഹിച്ച കൊല്ലം ലത്തീൻ ബിഷപ്പ് ബെൻസിഗറിൻ്റെ മുന്നിൽ റോമിൻ്റെ നിർദേശപ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് മാർ ഇവാനിയോസ് കത്തോലിക്കാ സഭയിൽ പ്രവേശിച്ചത്.
പക്ഷെ പിന്നീട് പുതിയ സീറോ മലങ്കര സഭക്ക് ആവശ്യമായ വൈദികരെ വിട്ടുനൽകാൻ കാളാശേരി ഒരു മടിയും കാണിച്ചില്ല. മലബാർ കുടിയേറ്റത്തിൻ്റെ തുടക്ക കാലത്ത് അങ്ങോട്ട് പുരോഹിതരെ അയക്കാനും അദ്ദേഹം തയാറായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized