#ഓർമ്മ
#ചരിത്രം
ഗോവ എക്സ്പൊസിഷൻ 2024/25.
ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികൾ കാത്തിരിക്കുന്ന ഗോവയിലെ എക്സ്പൊസിഷൻ തിയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ഓൾഡ് ഗോവയിലെ ബോം ജേസു ( Infant Jesus) ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ ഭൗതികശരീരം പൊതുദർശനത്തിനായി വെക്കുന്നു. 2024 നവമ്പർ 21 മുതൽ 2025 ജനുവരി 5 വരെ സമീപത്തുള്ള പുരാതനമായ സെ കത്തീഡ്രലാണു് പൊതുദർശന വേദി. ഫ്രാൻസിസ് മാർപ്പാപ്പ തെരഞ്ഞെടുത്ത തീം – പ്രത്യാശയുടെ സന്ദേശവാഹകർ , Messengers of Hope) എന്നതാണ്.
പത്തുവർഷം കൂടുമ്പോഴാണ് എക്സ്പൊസിഷൻ നടക്കുക.
കഴിഞ്ഞ രണ്ടുപ്രാവശ്യവും മാതാപിതാക്കളുടെ കൂടെ തീർത്ഥാടനത്തിൽ പങ്കെടുക്കാനായത് ധന്യമായ ഓർമ്മയാണ്.
അവർ രണ്ടുപേരും ഇത്തവണയില്ല. ഭാര്യ ശശിയും കുട്ടികളുമൊത്ത് ഇത്തവണയും പങ്കെടുക്കണം എന്നാണ് ആഗ്രഹം.
മുൻപ് മംഗലാപുരം വരെ ട്രെയിനിലും പിന്നീട് ബസിലുമാണ് ഗോവയിലെത്തിയത്. ഇത്തവണ കൊങ്കൺ റെയിൽവേ വഴി ട്രെയിനിലോ, കാറിലോ പോകാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ തവണ ഗോവക്ക് പോയത് കുടുംബവുമൊത്ത് കാറിലാണ്. ഇത്തവണ നൂറുകണക്കിന് ഹോംസ്റ്റേകൾ തീർഥാടകർക്ക് ആതിഥ്യമരുളാൻ ഉണ്ടാവും എന്ന ആശ്വാസമുണ്ട്. ഇൻ്റർനെറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാനുമാവും.
മൊബൈൽ ഫോൺ ഒന്നുമില്ലാത്ത കാലത്തെ ആദ്യത്തെ യാത്രയിൽ അമ്മയും പെങ്ങളും കൂട്ടംതെറ്റി പോയതിൻ്റെ ആധി ഇന്നും മറക്കാത്ത ഓർമ്മയാണ്.
പോർച്ചുഗീസ് കാലത്ത് ഇന്ത്യയിലെത്തിയ സ്പാനിഷ് ജെസ്യൂട്ട് പുരോഹിതനായ ഫ്രാൻസിസ് സേവ്യർ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ ഏറ്റവുമധികം ആളുകളെ ക്രിസ്തുമതത്തിൽ ചേർത്ത മിഷനറിയാണ്.
– ജോയ് കള്ളിവയലിൽ.












