കേരള സംസ്ഥാനം – ആദ്യത്തെ തെരഞ്ഞെടുപ്പ്

#കേരളചരിത്രം

കേരള സംസ്ഥാനം – ആദ്യത്തെ തെരഞ്ഞെടുപ്പ്.

ആറു ഘട്ടമായിട്ടാണ് പ്രഥമ കേരളനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാൻ 20 ദിവസം വേണ്ടിവന്നു .
വോട്ടെടുപ്പ് 1957 ഫെബ്രുവരി 28, മാര്‍ച്ച് 2,5,7,9,11 തീയതികളിലായിരുന്നു. മാര്‍ച്ച് രണ്ടിനുതന്നെ വോട്ടെണ്ണല്‍ തുടങ്ങി. ചില ദിവസങ്ങളില്‍ പത്തില്‍ താഴെ മണ്ഡലങ്ങള്‍ മാത്രമാണ് എണ്ണി പൂർത്തിയാക്കാൻ സാധിച്ചത് .
അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനം പൂര്‍ത്തിയായത് മാര്‍ച്ച് 22നു മാത്രമാണ്.
കമ്യൂണിസ്റ്റ്പാര്‍ട്ടിയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാകാന്‍ മാര്‍ച്ച് 20 വരെ കാക്കേണ്ടിവന്നു.

മാര്‍ച്ച് മൂന്നിന് വന്ന ആദ്യത്തെ രണ്ടുഫലങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആശ്വാസകരമായിരുന്നില്ല. തിരുവനന്തപുരം – 2, പാറശാല സീറ്റുകളിലെ ഫലമാണ് വന്നത്. തിരുവനന്തപുരം രണ്ടില്‍ പട്ടം താണുപിള്ള വിജയിച്ചു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി കെ അനിരുദ്ധനെയാണ് പട്ടം പി എസ് പി ടിക്കറ്റിൽ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസിന് ഈ സീറ്റില്‍ കെട്ടിവെച്ച പണം പോയി.
പാറശാലയില്‍ കോണ്‍ഗ്രസിനായിരുന്നു ജയം. കുഞ്ഞികൃഷ്ണന്‍ നാടാരാണ് വിജയിച്ചത്.

മാര്‍ച്ച് നാലിന് നെയ്യാറ്റിന്‍കരയില്‍
കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി ജനാര്‍ദനന്‍നായര്‍ വിജയിച്ചത് അന്നത്തെ പ്രധാന വാര്‍ത്തയായി. ഒപ്പം അന്ന് ഫലംവന്ന തിരുവനന്തപുരം ഒന്നിൽ പിഎസ്‌പിയ്ക്കായിരുന്നു വിജയം.

പിറ്റേന്ന് 14 സീറ്റുകളിലായിരുന്നു വോട്ടെണ്ണല്‍. ലഭ്യമായ ഫലങ്ങളുമായി മാര്‍ച്ച് 5ന്റെ പത്രമെത്തി. അപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടിക്ക് അഞ്ച് വിജയമായിരുന്നു. ഉള്ളൂർ, നേമം, ആര്യനാട്, കോട്ടയം മണ്ഡലങ്ങളിലായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് വിജയം.

മാര്‍ച്ച് 6ന് വീണ്ടും ഒരു ജയം കൂടി തിരുവനന്തപുരം ജില്ലയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചു – നെടുമങ്ങാട് സീറ്റ്.

മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച കക്ഷിനിലപ്രകാരം കോണ്‍ഗ്രസായിരുന്നു മുമ്പില്‍. കോണ്‍ഗ്രസിന് 12ഉം കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒമ്പതും പിഎസ്പിക്ക് ഏഴും സീറ്റ്. ഒരു സീറ്റ് സ്വതന്ത്രനും.
മാര്‍ച്ച് എട്ടിനു കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നിലെത്തിയ വാര്‍ത്ത വന്നു . സി പി ഐക്ക് 14 സീറ്റും കോണ്‍ഗ്രസിന് 13ഉം പിഎസ്‌പിക്ക് ഏഴും.

മാര്‍ച്ച് 9ന്റെ പ്രധാനവാര്‍ത്ത ലോക്‌സഭയിലേക്ക് കാസര്‍കോട്ടു നിന്നുള്ള എകെജിയുടെ വിജയമായിരുന്നു. നിയമസഭയില്‍ കമ്യൂണിസ്റ്റ് മുന്നേറ്റം തുടരുകയായിരുന്നു – 17 സീറ്റ്.

മാര്‍ച്ച് 10 ആയപ്പോൾ 25 ആയി കമ്യൂണിസ്റ്റ് സീറ്റുകള്‍ ഉയര്‍ന്നു . കേരളത്തിന്റെ ചരിത്രത്തിലാദ്യമായി
ഒരു മുസ്ളിം വനിത നിയമസഭാംഗമായി – കായംകുളത്ത് നിന്ന് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി കെ ഒ അയിഷാബായി.

മാര്‍ച്ച് 11ഓടെ കമ്യൂണിസ്റ്റ്പാർട്ടിയുടെ നില ഗണ്യമായി ഉയര്‍ന്നു. ഫലം വന്ന 62ല്‍ 33 സീറ്റ്. ഇ എം എസിന്റെ നീലേശ്വരത്തു നിന്നുള്ള വിജയവും അന്ന് പ്രഖ്യാപിക്കപ്പെട്ടു.

മാര്‍ച്ച് 12നും 13നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റം തുടർന്നു.സീറ്റ് നില 81ല്‍ 40 ആയി. മാര്‍ച്ച് 14ന് നില വീണ്ടും മെച്ചമായി. സീറ്റ് 50 ആയി. പാർട്ടി സംസ്ഥാന സെക്രട്ടറി സി അച്യുതമേനോന്‍ ഇരിങ്ങാലക്കുടയില്‍ വിജയിച്ച വാര്‍ത്തയും വന്നു.

കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് മാത്രം മതിയെന്നതായിരുന്നു മാര്‍ച്ച് 15ന്റെ മുഖ്യവാര്‍ത്ത. കമ്യൂണിസ്റ്റ് പാര്‍ടി 54ഉം കോണ്‍ഗ്രസ് 37ഉം എന്നായി സീറ്റ് നില. ലീഗിന് ആറ്. പിഎസ്പിക്ക് എട്ട്. ജോസഫ് മുണ്ടശ്ശേരിയുടെ വിജയവും അന്നത്തെ പ്രധാന വാര്‍ത്തകളിലൊന്നായി.

മാര്‍ച്ച് 16ന് ഏഴു സീറ്റു കൂടിയായപ്പോള്‍ സി പി ഐക്ക് ഭൂരിപക്ഷം കിട്ടിയേക്കും എന്നതായി സ്ഥിതി.

പതിനേഴിന് പനമ്പിള്ളി ഗോവിന്ദമേനോന്‍ തോറ്റ വാര്‍ത്ത വന്നു. കോണ്‍ഗ്രസ് കോട്ടയായി കരുതപ്പെട്ട ചാലക്കുടിയില്‍ പിഎസ്പിയിലെ സി ജി ജനാര്‍ദനനോടായിരുന്നു തോല്‍വി. ഇവിടെ കമ്യൂണിസ്റ്റ് പിന്തുണ പിഎസ്പിക്കായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം നാല് സീറ്റ് മാത്രം അകലെ.
മാര്‍ച്ച് 18 ആയപ്പോൾ സ്വതന്ത്രരുടെ പിന്തുണ കൂടിയായാല്‍ ഭരിക്കാമെന്ന അവസ്ഥയിലേക്ക് നീങ്ങി.
മാര്‍ച്ച് 19ന് സീറ്റ് 61 ആയി. പട്ടാമ്പിയില്‍ ഇ പി ഗോപാലൻ ജയിച്ചു. മാര്‍ച്ച് 20ന് പറളിയിലും ചിറ്റൂരിലും വിജയിച്ചു . സീറ്റുകള്‍ 63 ആയി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച വാര്‍ത്തയുമായാണ് മാര്‍ച്ച് 21ന്റെ പത്രങ്ങൾ പുറത്തുവന്നത്. 124 സീറ്റില്‍ 64 സീറ്റ്.
കോണ്‍ഗ്രസിന് 42. പിഎസ്പിക്ക് 9. ലീഗ് 8. സ്വതന്ത്രര്‍ 1. അപ്പോഴും രണ്ടു സീറ്റു കൂടി ഫലം വരാനുണ്ടായിരുന്നു.

പൊന്നാനി ദ്വയാംഗ മണ്ഡലത്തിലെ ഫലമാണ് അവസാനമായി വരാനുണ്ടായിരുന്നത്. മാര്‍ച്ച് 25ന് ഫലപ്രഖ്യാപനം പൂര്‍ണമായി. പൊന്നാനിയിലെ രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഒന്ന് കോണ്‍ഗ്രസിനും ലഭിച്ചു .

ഇ കെ ഇമ്പിച്ചിബാവ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി വിജയിച്ചു. സംവരണസീറ്റില്‍ കോണ്‍ഗ്രസിന്റെ കെ കുഞ്ഞമ്പുവും വിജയംനേടി. കമ്യൂണിസ്റ്റ്പക്ഷത്ത് 65 എംഎല്‍എമാരും മറുപക്ഷത്ത് എല്ലാവരുംകൂടി 61ഉം.

26ന് നിയമസഭയിലെ കക്ഷിനേതാവായി ഇഎംഎസിനെ തെരഞ്ഞെടുത്ത വാര്‍ത്ത വന്നു.
ലോകചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരം പിടിച്ചെടുത്തു.

‘രാജ്യമാകെ നിങ്ങളുടെ ഗവര്‍മണ്ട് എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്..
നിങ്ങള്‍ നിങ്ങള്‍ക്കു വോട്ടുചെയ്ത ജനങ്ങള്‍ക്ക് തൃപ്തിനല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തിയ്ക്കുക”. എന്നായിരുന്നു സി പി ഐ ജനറൽ സെക്രട്ടറി അജയ് ഘോഷ് നൽകിയ ആഹ്വാനം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *